Tuesday, September 16, 2008

14. റമദാന്‍: വൃത്തി വിശ്വാസത്തിന്റെ പാതിയാണ്‌

വൃത്തിയായി നടക്കുന്നവരെ ആര്‍ക്കാണ്‌ ഇഷ്ടമല്ലാത്തത്‌! ജീവിതത്തിന്റ എല്ലാ മേഖലകളിലും എല്ലാ സമയത്തും വൃത്തിയായിരിക്കുക എന്നത്‌ ജീവിതം ആരോഗ്യകരമായിരിക്കുന്നതിന്‌ സുപ്രധാനമാണ്‌. അതു കൊണ്ടു തന്നെ വൃത്തിക്ക്‌ ഇസ്‌ലാം സുപ്രധാനമായ സ്ഥാനമാണു നല്‍കിയിരിക്കുന്നത്‌. വൃത്തി വിശ്വാസത്തിന്റെ പകുതിയാണ്‌ എന്ന നബിവചനം ഓര്‍ക്കുക.തനിച്ചിരിക്കുമ്പോഴും അല്ലാത്തപ്പോഴുമൊക്കെ ഈ ബോധം നമുക്കുണ്ടാവണം. വൃത്തിയായി നടക്കുന്നവര്‍ക്ക്‌ മാനസികമായും അതിന്റെ ഗുണമുണ്ടാവുമെന്നുറപ്പ്‌. പ്രധാന ആരാധനാ കര്‍മങ്ങള്‍ക്കു മുമ്പ്‌ ശരീരമോ ശരീരഭാഗങ്ങളോ വൃത്തിയാക്കേണ്ടത്‌ അനിവാര്യമാണ്‌. റമദാനില്‍ ആരാധനാകര്‍മങ്ങളില്‍ കണിശത പുലര്‍ത്തുന്നയാള്‍ക്ക്‌ മാസം മുഴുവന്‍ വൃത്തിയായിരിക്കേണ്ടി വരും. ഈ ശുചിത്വബോധം റമദാനു ശേഷവും തുടര്‍ന്നുകൊണ്ടു പോണം.

Sunday, September 14, 2008

13. റമദാന്‍: ജീവിതം ചിട്ടപ്പെടുത്താനുള്ള കാലം

നിങ്ങളുടെ മുന്‍ഗാമികള്‍ക്കെന്ന പോലെ നിങ്ങള്‍ക്കും വ്രതം നിര്‍ബന്ധമാക്കിയിരിക്കുന്നു. നിങ്ങള്‍ സൂക്ഷ്‌മതയുള്ളവരായേക്കാം- വിശുദ്ധ ഖുര്‍ആന്‍

ജീവിത്തിന്റെ ഏതു മേഖലയിലായാലും സൂക്ഷ്‌മത പാലിക്കുന്നവര്‍ക്കായിരിക്കും വിജയം എന്നത്‌ ലളിതമായ സത്യം. ഒരു ക്രിക്കറ്റ്‌ ബോളറെ സംബന്ധിച്ചേടത്തോളം അയാള്‍ പന്തെറിയാനായി ഓട്ടം തുടങ്ങേണ്ട സ്ഥലം, വേഗത, പന്തെറിയേണ്ട സ്ഥലം, പന്തെറിയുന്ന സ്ഥലത്തെ കാലിന്റെ വേഗത, കാല്‍ വയക്കേണ്ട സ്ഥലം, പന്തിന്റെ വേഗത, അതു ചെന്നു പതിക്കേണ്ട സ്ഥലം, ബാറ്റ്‌സ്‌മാന്‍ അത്‌ അടിച്ചുതെറിപ്പിക്കാന്‍ സാധ്യതയുള്ള സ്ഥലം എന്നിങ്ങനെ എണ്ണമറ്റ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌. പന്തെറിയുന്നതിനു മുമ്പ്‌ സഹകളിക്കാരെ സമര്‍ത്ഥമായി വിന്യസിക്കാനും ബോളര്‍ ശ്രമിക്കുന്നു. അയാളുടെ പ്രകടനം മൊത്തം ടീമിന്റെ ജയപരാജയത്തെ ബാധിക്കുകയും ചെയ്യുന്നു. ഏതു കളിയിലും ഇങ്ങനെ ഒറ്റയിരിപ്പിന്‌ പറഞ്ഞു തീര്‍ക്കാനാവാത്ത നൂറനൂറു കാര്യങ്ങളുണ്ട്‌ ശ്രദ്ധിക്കാന്‍.ഇനി, ജീവിതത്തിലെങ്ങും ഇത്തരം സൂക്ഷ്‌മത പാലിച്ചാല്‍ ഒരാള്‍ക്കുണ്ടാവുന്ന താളത്തെക്കുറിച്ചു ചിന്തിച്ചു നോക്കൂ. ഇത്തരത്തില്‍ സൂക്ഷ്‌മത പാലിക്കാന്‍ ബാധ്യസ്ഥനാണ്‌ ഓരോ വിശ്വാസിയും. അതു തനിക്കു തന്നെയാണ്‌ ഗുണംചയ്യുമെന്ന ഉത്തമബോധ്യത്തോടെയാവുമ്പോള്‍ അതു ജീവിതത്തെയാകെ പുതുക്കിപ്പണിയുന്നു. ഇങ്ങനെ സൂക്ഷ്‌മത പാലിക്കാനുള്ള ഉത്തമമായ ഓര്‍മപ്പെടുത്തലും മാര്‍ഗവുമാണ്‌ റമദാന്‍.

Thursday, September 11, 2008

12. റമദാന്‍: കണ്ണീരൊപ്പുക, കൈത്താങ്ങാവുക

നിങ്ങള്‍ എങ്ങനെ ഇത്ര ഉയര്‍ന്ന നിലയിലെത്തി? നിങ്ങളുടെ ജീവിത്തില്‍ ആരുടെയും ഉപകാരം നിങ്ങള്‍ പ്രയോജനപ്പെടുത്തിയിട്ടില്ലേ? ഉണ്ടെങ്കില്‍ സമൂഹത്തിന്‌ അത്‌ ഏതെങ്കിലും വിധത്തില്‍ തിരിച്ചുനല്‍കാന്‍ നിങ്ങള്‍ ബാധ്യസ്ഥനാണ്‌. ഇനി ഒരു സഹായവും സ്വീകരിച്ചിട്ടില്ല എന്നാണ്‌ നിങ്ങളുടെ ഉത്തരമെങ്കില്‍ ആ ഉത്തരം തന്നെ തെറ്റാണ്‌. പണത്തിനു മൂല്യമുണ്ടെങ്കിലും അതില്‍ ഒതുങ്ങുന്നതല്ല നിങ്ങള്‍ക്കു ലഭിച്ച സേവനത്തിന്റെയോ സഹായത്തിന്റെയോ മൂല്യം. മറ്റുള്ളവരുടെ വേദനകള്‍ പങ്കുവയ്‌ക്കാന്‍, അവര്‍ക്കു സഹായമെത്തിക്കാന്‍ തയ്യാറാവുക. സമൂഹജീവിയെന്ന നിങ്ങളുടെ അസ്ഥിത്വത്തിന്‌ അര്‍ത്ഥമുണ്ടാവട്ടെ. റമദാനില്‍ ദാനധര്‍മങ്ങള്‍ വര്‍ധിപ്പിക്കാനും തുടര്‍ന്നുള്ള ജീവിതത്തില്‍ അത്‌ മുടക്കംവരാതെ പാലിക്കാനും ഇസ്‌ലാം പഠിപ്പിക്കുന്നു. അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറു നിറച്ചുണ്ണുന്നവന്‍ വിശ്വാസികളില്‍പ്പെട്ടവനല്ല എന്ന പ്രവാചകന്റെ പ്രസ്‌താവന ഓര്‍ക്കുക. ഇതു കേവലം ഭക്ഷ്യവസ്‌തുക്കളുടെ മാത്രം കാര്യമല്ല. ബുദ്ധിമുട്ടനുഭവിക്കുന്നവരോട്‌ സഹതാപമുണ്ട്‌ എന്നാണു നിങ്ങളുടെ മനസ്സു പറയുന്നതെങ്കില്‍ അതു നന്ന്‌. എന്നാല്‍ സഹതാപം മാത്രമുണ്ടായാല്‍ വിശപ്പും ബുദ്ധിമുട്ടുകളും മാറില്ലല്ലോ. അവര്‍ക്കു വേണ്ടി എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്നു ചിന്തിക്കുകയും കഴിയുമെങ്കില്‍ ഒരു കൂട്ടായ്‌മയിലൂടെ അതിനു പരിഹാരം കണ്ടെത്തുകയും ചെയ്യണം. വിശ്വാസികള്‍ക്ക്‌ ധനം സമ്പാദിച്ചു സമ്പാദിച്ചു കൂട്ടിവയ്‌ക്കാന്‍ അധികാരമില്ല തന്നെ! അതു കൊണ്ടാണല്ലോ അണിയാതെ എടുത്തുവയ്‌ക്കുന്ന ആഭരണങ്ങള്‍ക്ക്‌ ഇസ്‌ലാം സക്കാത്ത്‌ (നിര്‍ബന്ധ ദാനം) ഏര്‍പ്പെടുത്തിയത്‌. പണം എണ്ണി തിട്ടപ്പെടുത്തലായിരുന്നല്ലോ അവരുടെ ജോലിനിങ്ങളുടെ ധനം കെട്ടിവയ്‌ക്കാതെ യഥോചിതം ചെലവഴിക്കാന്‍ ആഹ്വാനമേകുന്നുഅനാഥകളെയും അഗതികളെയും അവര്‍ സംരക്ഷക്കുന്നില്ലഎന്നിങ്ങനെ അര്‍ത്ഥം വരുന്ന ഖുര്‍ആന്‍ വചനങ്ങള്‍ ഓര്‍ക്കുക. നമ്മുടെ പങ്ക്‌ നാം തന്നെ നല്‍കേണ്ടതുണ്ട്‌.

11. റമദാന്‍: കൂട്ടത്തില്‍ കൂടാന്‍ എന്തു രസം

അമേരിക്കയില്‍ വര്‍ണവിവേചനത്തിനെതിരേ ധീരമായി പോരാടിയ എബ്രഹാം ലിങ്കണ്‍ എഴുതിയ അധ്യാപകന്‌ എന്ന കവിത, തന്റെ മകന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നാവശ്യപ്പെട്ട്‌ ഒരച്ഛന്‍ അധ്യാപകന്‌ എഴുതിയ കത്താണ്‌. മകനെ ജീവിത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ എന്തെന്നു ബോധ്യപ്പെടുത്തണമെന്നും അവനെ ശരിയായ പാത കണ്ടെത്താന്‍ സഹായിക്കണമെന്നും ആവശ്യപ്പെടുന്നതാണ്‌ കവിത. ഒരിടത്ത്‌, കൂട്ടത്തില്‍ (Bandwagon) കൂടി മറ്റുള്ളവരെ അനുകരിച്ച്‌ മുന്നോട്ടു പോവുന്നതിലെ അപകടത്തെപ്പറ്റി തന്റെ കുട്ടിയെ ബോധ്യപ്പെടുത്തണമെന്ന്‌ അദ്ദേഹം അഭ്യര്‍ത്ഥിക്കുന്നുണ്ട്‌. ആകര്‍ഷകമായ പൊതികള്‍ക്കുള്ളില്‍ എപ്പോഴും ആകര്‍ഷകമായ സമ്മാനങ്ങളാവില്ല ഉണ്ടാവുക എന്നത്‌ അധ്യാപകരും രക്ഷിതാക്കളും ഇടയ്‌ക്കിടെ കുട്ടികളെ ഓര്‍മിപ്പിക്കാറുണ്ട്‌. എത്ര വലുതായാലും മനുഷ്യനെ നയിക്കേണ്ട പാഠമാണിത്‌. മറ്റുള്ളവരുടെ തിളങ്ങുന്ന വസ്‌ത്രങ്ങളും ബഹളമയമായ പെരുമാറ്റങ്ങളും അനുകരിക്കാന്‍ ശ്രമിക്കുക യുവാക്കള്‍ക്കിടയില്‍ പതിവാണ്‌. ഖേദകരമെന്നു പറയട്ടെ നല്ല കാര്യങ്ങള്‍ക്ക്‌ ചെറുപ്പക്കാര്‍ ഒരുമിച്ചു കൂടുന്നതും ചര്‍ച്ചകള്‍ നടത്തുന്നതും വളരെ കുറവാണ്‌. സിഗററ്റ്‌ വലിക്കുന്ന അഞ്ചാറു ചെറുപ്പക്കാര്‍ക്കിടയില്‍ ഇരിക്കുന്ന പുകവലി ശീലമില്ലാത്ത യുവാവിന്‌ സിഗററ്റ്‌ വലിക്കാനുള്ള പ്രേരണ കൂടും. എന്നാല്‍, അവസാനം വരെ പുകവലിക്കാതെ അവനു പിടിച്ചു നില്‍ക്കാന്‍ കഴിയുന്നുവെങ്കില്‍ അവരില്‍ ഏറ്റവും ശക്തമായ മനസ്സിനുടമ ആ 'ഒറ്റയാന്‍' തന്നെ. മദ്യപാനത്തിന്റെ കാര്യത്തില്‍ ഇതു കുറേക്കൂടി ശക്തമാണ്‌. പലരും മദ്യം കഴിച്ചുതുടങ്ങുന്നതും ഇങ്ങനെ കൂട്ടത്തില്‍ക്കൂടി നിര്‍ബന്ധത്തിനു വഴങ്ങിയാണ്‌. എല്ലാ മതസ്ഥരുടെയും വിവാഹവീടുകളില്‍ മദ്യവിരുന്ന്‌ ഒഴിച്ചുകൂടാനാവാത്ത ചടങ്ങായി മാറിയിട്ടുണ്ട്‌. നേരത്തേ പറഞ്ഞ പോലെ 'അവന്റെ പെങ്ങളുടെ കല്ല്യാണത്തിന്‌ കുപ്പിയിറക്കിയിരുന്നില്ലേ? പിന്നെന്താ നിനക്കിത്ര.......... ' എന്ന സുഹൃത്തുക്കളുടെ ചോദ്യത്തിനു മുന്നില്‍ നല്ല കുടുംബങ്ങളിലെ ചെറുപ്പക്കാര്‍ പോലും കീഴടങ്ങുന്നു. ഒരിക്കലെങ്കിലും ഇതൊന്നു രുചിച്ചയാളാണെങ്കില്‍ 'ഓ നിന്റെ കാര്യം കഴിഞ്ഞപ്പോള്‍ നീ നല്ലവനായി' എന്നാവും. ധൂര്‍ത്തിന്‌ വഴികള്‍ ഒട്ടും കുറവല്ല പുതിയ കാലത്ത്‌. മൊബൈല്‍ റീചാര്‍ജ്‌ മുതല്‍ മയക്കുമരുന്നു വരെ അതങ്ങെ നീണ്ടു കിടക്കുന്നു. ഓര്‍ക്കുക മനസ്സിനെ നിയന്ത്രക്കുന്നവന്‍ തന്നെയാണ്‌ യഥാര്‍ത്ഥ ശക്തന്‍.

Tuesday, September 9, 2008

10. റമദാന്‍: പഠനത്തിന്റെ കാലം

മാനവരാശിക്ക്‌ വിമോചനത്തിന്റെ വെള്ളിവെളിച്ചവുമായി ഖുര്‍ആന്‍ അവതരിച്ചു തുടങ്ങിയ മാസമാണ്‌ റമദാന്‍. ഇഖ്‌റഅ്‌ (വായിക്കുക!) എന്നതായിരുന്നു ഖുര്‍ആനില്‍ ആദ്യം അവതരിപ്പിക്കപ്പെട്ട വാക്ക്‌. ഖുര്‍ആന്‍ വായിക്കാനും അതിന്റെ അനുപമമായ സൗന്ദര്യത്തെയും, ജീവിതത്തിന്റെ എല്ലാ മേഖലകളെക്കുറിച്ചും അതു മുന്നോട്ടു വയ്‌ക്കുന്ന നന്മ നിറഞ്ഞ വഴികളെയും, തെറ്റിലേക്കു നീങ്ങുന്നവര്‍ക്കു നല്‍കുന്ന മുന്നറിയിപ്പുകളെയും കുറിച്ചു പഠിക്കുവാന്‍ ഈ മാസം പൂര്‍ണ തോതില്‍ ഉപയോഗിക്കുക.

Monday, September 8, 2008

9. റമദാന്‍: കുടുബബന്ധങ്ങള്‍ ശക്തിപ്പെടുത്തല്‍

കുടുബബന്ധങ്ങള്‍ മുറിച്ചു കളയുന്നവര്‍ക്ക്‌ ഇസ്‌ലാമിന്റെ കീഴിലാണ്‌ തങ്ങളെന്ന്‌ അവകാശപ്പെടാന്‍ കഴിയില്ല.്‌അതേ സമയം, കുടുബബന്ധങ്ങള്‍ ഇണക്കിച്ചേര്‍ക്കുന്നവന്‌ ഇസ്‌ലാം ഉന്നതസ്ഥാനം വാഗ്‌ദാനം ചെയ്‌തിട്ടുമുണ്ട്‌. സൗകര്യങ്ങള്‍ക്കൊന്നും ഒരു കുറവും നമുക്കില്ല. എന്നാല്‍ ഇവയൊക്കെ ക്രിയാത്മകമായി ഉപയോഗിക്കുക എന്നതാണ്‌ പ്രധാനം. ലോകം നമ്മുടെ വിരല്‍ത്തുമ്പിലെത്തുകയും ലോകത്തിന്റെ ഏതുകോണിലുള്ള ആളെയും ഞൊടിയിട കൊണ്ട്‌ ബന്ധപ്പെടാനുള്ള സാഹചര്യമുണ്ടാവുകയും ചെയ്‌തപ്പോള്‍ നമുക്കു പറ്റിയ ദുരന്തമാണ്‌ അടുത്തുള്ളതൊക്കെ ഒരുപാട്‌ അകന്നു പോയി എന്നുള്ളത്‌. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ മകള്‍ എവിടെ പഠിക്കുന്നു എന്നു നമുക്കറിയാം. നല്ലത്‌. എന്നാല്‍ നിങ്ങളുടെ വളരെയൊന്നും ദൂരെയല്ലാത്ത ബന്ധു അതു സ്‌കൂളിലാണ്‌ പഠിക്കുന്നത്‌ എന്നോ, സ്ഥിരമായി സ്‌കൂളില്‍ പോവുന്നുണ്ടോ എന്നോ നിങ്ങള്‍ക്കു പെട്ടെന്ന്‌ പറയാന്‍ കഴിയില്ലെന്നു തീര്‍ച്ച.
നിങ്ങളുടെ പിതാവ്‌ കുറച്ചുദിവസമായി ഒരു കാര്യം നിങ്ങളോടു പറയണമെന്നാഗ്രഹിക്കുന്നു. പക്ഷേ നിങ്ങളെയൊന്ന്‌ ഒറ്റയ്‌ക്ക്‌ കിട്ടുന്നില്ല. നിങ്ങളുടെ സഹോദരി അല്ലെങ്കില്‍ സഹോദരന്‍ തനിക്കുണ്ടായ ഒരനുഭവം നിങ്ങളോടു പറയാന്‍ കൊതിക്കുന്നു. എന്നാല്‍, നിങ്ങള്‍ക്ക്‌ അതൊന്നും അത്ര വലിയ കാര്യമായി തോന്നുകയില്ല എന്ന്‌ അവനോ അവളോ കരുതുന്നു. എല്ലാ ദിവസവും മാതാപിതാക്കളുമായോ സഹോദരങ്ങളുമായോ സംസാരിക്കാനുള്ള വിഷയമൊന്നുമില്ല എന്നു നിങ്ങള്‍ക്കു തോന്നുന്നു- ഈ സാഹചര്യത്തിലൂടെയാണ്‌ നിങ്ങള്‍ കടന്നു പോവുന്നതെങ്കില്‍ നിങ്ങള്‍ കുറേക്കൂടി മെച്ചപ്പെടാനുണ്ട്‌.
നോമ്പുതുറയുടെ ഉദ്ദേശ്യം വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കാനുള്ള വേദിയുണ്ടാക്കലല്ല. സമൃദ്ധമായ ബന്ധങ്ങളുടെ കൂട്ടായ്‌മയാണത്‌. ഒരുമിച്ചിരുന്ന്‌, കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌ത്‌, പരസ്‌പരം അഭിവൃദ്ധിക്കു വേണ്ടി പ്രാര്‍ത്ഥിച്ചു പിരിയുന്നത്‌ എത്ര സന്തോഷകരമായിരിക്കും! കുടുബബന്ധങ്ങള്‍ ശക്തിപ്പെടുത്താനുള്ള സംഗമങ്ങളായി നോമ്പുതുറയുള്‍പ്പെടെയുള്ള ഒത്തുചേരലുകള്‍ മാറണം. അത്‌ സമ്പത്തിന്റെ പ്രദര്‍ശനമല്ല തന്നെ.

8. റമദാന്‍: കാരുണ്യത്തിന്റെ മാസം

മനുഷ്യന്‌ ഏറ്റവും സമീപസ്ഥനായ അല്ലാഹു, അവന്‌ അളവറ്റ അനുഗ്രങ്ങള്‍ നല്‍കിയിരിക്കുന്നു. ഇക്കാര്യത്തില്‍ മനുഷ്യര്‍ക്കുള്ള സമീപനത്തെക്കുറിച്ച അല്ലാഹു ഇടയ്‌ക്കിടെ ഓര്‍മപ്പെടുത്തുകയും ചെയ്യുന്നു. അനുഗ്രഹങ്ങള്‍ക്ക്‌ നന്ദി കാണിക്കുക സ്വാഭാവികമായ ഉത്തരവാദിത്തമണല്ലോ. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം നമുക്കായി തുറന്നുതന്ന മാസമാവുന്നു ഇസ്‌ലാം. നന്മകള്‍ക്ക്‌ കലവറയില്ലാത്ത പ്രതിഫലം റമദാനില്‍ വാഗ്‌ദാനം ചെയ്‌തിരിക്കുന്നു. റമദാന്‍ ഉപയോഗപ്പെടുത്താന്‍ കഴിയാതെ പോയവന്‍ കടുത്ത നഷ്ടക്കാരനാണെന്നും അല്ലാഹുവിന്റെ കോപത്തിന്‌ അവന്‍ പാത്രമാവുമെന്നും പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്‌. കൂടുതല്‍ അനുഗ്രഹങ്ങള്‍ നല്‍കുന്ന മാസത്തില്‍ ദൈവത്തോട്‌ കൂടുതല്‍ അടുക്കാനായിരിക്കണം നമ്മുടെ ശ്രമം. സര്‍വശക്തന്റെ കാരുണ്യത്തിന്‌ നന്ദി പ്രകടിപ്പിക്കുക. അതുവഴി അവനോടു കൂടുതല്‍ അടുക്കുക