Saturday, September 20, 2008

21. റമദാന്‍: നിങ്ങള്‍ എന്ത്‌ എഴുതിച്ചേര്‍ത്തു?

നന്മയുടെ ജീവിതം തിരിച്ചുപിടിക്കാന്‍ ഏറ്റവും നല്ല സമയമാണ്‌ റമദാന്‍. ആ വിശുദ്ധമാസത്തില്‍ ഇനി 10 ദിനം തികച്ചുമില്ല. വീണ്ടും വിലയിരുത്തുക. ആയുസ്സിന്റെ കണക്കുപുസ്‌തകത്തില്‍ നിങ്ങള്‍ നിങ്ങള്‍ക്കായി കുറിച്ചുവച്ചതെന്താണ്‌?

Friday, September 19, 2008

20. റമദാന്‍: മാതാവിനെ വിളിച്ചോ?

നിങ്ങള്‍ ജനിക്കുന്നതിനു മുമ്പേ നിങ്ങളുടെ ആശ്രിതത്വം തുടങ്ങുന്നു. മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ സുരക്ഷിതരായിരുന്നു നിങ്ങള്‍. ലോകത്ത്‌ ജീവിത്തില്‍ അനുഭവിക്കേണ്ടി വരുന്ന ഏറ്റവും കടുത്ത വേദന സഹിച്ച്‌ പത്തുമാസങ്ങള്‍ക്കു ശേഷം നിങ്ങളെ അവര്‍ പ്രസവിച്ചു. പുതിയ ലോകക്രമത്തോട്‌ ഇഴുകിച്ചേരും വരെ നിങ്ങളെ നോക്കിവളര്‍ത്തി. മരിക്കും വരെ, നിങ്ങളാണ്‌ ആദ്യം മരിക്കുന്നതെങ്കില്‍ അതിനു ശേഷവും നിങ്ങളെക്കുറിച്ചോര്‍ത്ത്‌ ജീവിക്കുന്നു. ഈ സ്‌നേഹവും കടപ്പാടും നിങ്ങള്‍ എങ്ങനെയാണ്‌ തിരിച്ചുവീട്ടുന്നത്‌? മാതാപിതാക്കളുടെ കാലടിയിലത്രെ സ്വര്‍ഗം എന്ന നബിവചനം ഓര്‍ക്കുക. മാതാപിതാക്കളുടെ തീരെച്ചെറിയ കാര്യങ്ങള്‍ പോലും അന്വേഷിക്കുകയും അതിനു വേണ്ട പരിഹാരങ്ങള്‍ ചെയ്യുകയും വേണം. ദിവസവും അവരോടു സംസാരിക്കണം. അവരുടെ കൈ പിടിച്ച്‌ സ്‌നേഹത്തോടെ അവരോടൊപ്പമിരിക്കണം. നിങ്ങള്‍ക്കും കുഞ്ഞുങ്ങളുണ്ട്‌ അല്ലെങ്കില്‍ ഉണ്ടാവും എന്ന കാര്യംകൂടി ഓര്‍ക്കണം. കഴിഞ്ഞ തവണ ഭക്ഷണം കഴിക്കുമ്പോള്‍ മാതാപിതാക്കള്‍ ഒപ്പമുണ്ടായിരുന്നോ? റമദാനില്‍ അത്താഴം കഴിക്കാനെണീക്കുമ്പോള്‍ അവരെക്കൂടി വിളിക്കുക. ആ ശീലമില്ലെങ്കില്‍ പുതിയ തുടക്കമാവട്ടെ ഈ റമദാന്‍.

19. റമദാന്‍: സമയമില്ല, പിന്നെ നോക്കാം

ദിവസത്തില്‍ പല തവണ നാം മറ്റുള്ളവരോടും തന്നോടുതന്നെയും പറയുന്ന വാചകമാണിത്‌. എന്താണു സമയം? വ്യക്തമായ നിര്‍വചനം അസാധ്യമാണെങ്കിലും ഒരു കാര്യം നമുക്കറിയാം. ചെയ്‌തു തീര്‍ക്കാനുള്ള കാര്യങ്ങളാണ്‌ സമയമുണ്ടോ ഇല്ലയോ എന്ന കാര്യം തീരുമാനിക്കുന്നത്‌. രാവിലെ ഏഴു മണിക്കുള്ള ട്രെയിനിനു പുറപ്പെടേണ്ടയാള്‍ രാവിലെ എട്ടു മണി വരെ കിടന്നുറങ്ങിയാലോ. ആറരയ്‌ക്കെങ്കിലും ഉണര്‍ന്ന്‌ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിച്ച്‌, ചായ കുടിച്ച്‌ 6.55ന്‌ സ്റ്റേഷനിലെത്തി ടിക്കറ്റ്‌ എടുത്തില്ലെങ്കില്‍ അന്നത്തെ പദ്ധതി മൊത്തം പാളിയതു തന്നെ. നല്ല കാര്യങ്ങള്‍ ചെയ്യാന്‍ പരമാവധി സമയം കണ്ടെത്തുകയാണു വേണ്ടത്‌.തറാവീഹ്‌ നിസക്കരിക്കാന്‍ അരമണിക്കൂര്‍ ഇല്ല; ഒന്നര മണിക്കൂര്‍ ഫുട്‌ബോള്‍ മല്‍സരം തീരുന്നതറിഞ്ഞില്ല എന്ന്‌ ഈയിടെ പ്രചരിച്ച ഒരു ഇമെയിലില്‍ പറയുന്നു. നന്മകള്‍ക്കു സമയം കണ്ടെത്തുക. ആ ശീലം തുടങ്ങാനുള്ള നല്ല സമയമാണിത്‌.

18. റമദാന്‍: ആരാ നിന്റെ സുഹൃത്ത്‌?

എല്ലാ വഴികളും താണ്ടാന്‍ കൂടെ ഒരു സുഹൃത്തുണ്ടായിരിക്കുക എന്നത്‌ അനുഗ്രഹം തന്നെ. തളരുമ്പോള്‍ കൈത്താങ്ങാവാന്‍, സന്തോഷങ്ങളില്‍ കൂടെയുണ്ടാവാന്‍, സ്വപ്‌നങ്ങളും പ്രതീക്ഷകളും പങ്കുവയ്‌ക്കാന്‍ അങ്ങനെ എണ്ണമറ്റ കാര്യങ്ങള്‍ക്ക്‌ നമുക്കൊരു സുഹൃത്തിന്റെ ആവശ്യമുണ്ട്‌. പലരും മാതാപിതാക്കളോടു പങ്കുവച്ച്‌ പരിഹാരം തേടാന്‍ മടിക്കുന്ന കാര്യങ്ങള്‍ സുഹൃത്തുക്കളുമായി തുറന്നു ചര്‍ച്ച ചെയ്യാറുണ്ട്‌. ഇങ്ങനെ താങ്ങും തണലുമായ സുഹൃത്തിന്റെ സ്വഭാവമനുസരിച്ചിരിക്കും നമ്മുടെ സ്വഭാവവും. നമ്മുടെ കുറവുകള്‍ മറ്റൊരാളോടു പറയാതിരിക്കുകയും അതു നമ്മോടു പറയുകയും ചെയ്യുന്നവനാണ്‌ സുഹൃത്ത്‌ എന്നൊരു മഹദ്‌ വചനമുണ്ട്‌. സുഹൃത്തുക്കള്‍ പരസ്‌പരം ബാധ്യതയുള്ളവരായതു കൊണ്ടു തന്നെ പരസ്‌പര വിശ്വാസം അവര്‍ക്കിടയില്‍ ഒഴിച്ചുകൂടാനാവാത്തതാണ്‌. ഈ വിശ്വാസവും പരസ്‌പരമുള്ള ഗുണകാംക്ഷയും പരസ്‌പരം ബന്ധപ്പെട്ടു കിടക്കുന്നു. സുഹൃത്തുക്കളെ നേര്‍വഴിക്കു നയിക്കാന്‍ നിങ്ങള്‍ക്കും നിങ്ങളെ നേര്‍വഴിക്കു നയിക്കാന്‍ സുഹൃത്തുക്കള്‍ക്കും കഴിയണം. 'നീ വന്നേ ഇവിടെയൊന്നു കയറിയിട്ടു പോവാം' എന്നു സുഹൃത്ത്‌ പറഞ്ഞാല്‍ അതു നല്ല സ്ഥലമല്ലെങ്കില്‍ നിങ്ങള്‍ക്ക്‌ സുഹൃത്തിനെ തടയാന്‍ കഴിയണം. അതു നല്ലതിനാണെങ്കില്‍ അതില്‍ നിന്നു പൂര്‍ണമായി അകന്നുപോവുകയുമരുത്‌. ഇങ്ങനെയുള്ള സൂക്ഷ്‌മതയ്‌ക്ക്‌ നിങ്ങള്‍ക്കും സുഹൃത്തിനും ദൈവവിശ്വാസമുണ്ടായിരിക്കേണ്ടത്‌ അനിവാര്യമാണ്‌. അതെ, നല്ല സുഹൃത്തുക്കളെ തിരിച്ചറിയാന്‍ അല്ലെങ്കില്‍ സുഹൃത്തുക്കളെ നല്ലവരാക്കാനുള്ള ശ്രമങ്ങള്‍ക്കു തുടക്കമിടാം ഈ റമദാനില്‍.

17. റമദാന്‍: വഴികള്‍ എല്ലാവര്‍ക്കുമുള്ളതാണ്‌

ഒരു പക്ഷേ കേരളീയരുടെ മാത്രം ശീലമായിരിക്കും സദാ തുപ്പിക്കൊണ്ടു നടക്കുക എന്നത്‌. മറ്റുള്ളവര്‍ക്കു കൂടി നടന്നു പോവാനുള്ളതാണ്‌ വഴികള്‍ എന്ന ധാരണയില്ലാത്തതും ഒന്നു തുപ്പിയാലെന്താ എന്ന നിഷേധാത്മക നിലപാടുമാണ്‌ ഈ ദുശ്ശീലത്തിന്റെ പ്രധാനകാരണം. ഇതൊക്കെ വയസ്സന്‍മാരുടെയും മുറുക്കുന്നവരുടെയും ശീലമാണെന്ന്‌ ചില ചെറുപ്പക്കാര്‍ പറയുന്നു. പല പൊതുസ്ഥലങ്ങളിലും ച്യൂയിങ്‌ഗം ഒട്ടിച്ചുവയ്‌ക്കുന്നവര്‍ വയസ്സന്‍മാരല്ല. ബസ്‌സ്റ്റോപ്പുകളിലെയും മറ്റു പൊതുസ്ഥലങ്ങളിലെയും ഇരിപ്പിടങ്ങളിലും കൈകാലുകള്‍ വയ്‌ക്കുന്നിടത്തും ഇതുകാണാം. മറ്റുള്ളവര്‍ ചവച്ചുതുപ്പിയ ച്യൂയിങ്‌ഗം കൈകാലുകളില്‍ പുരളുന്നത്‌ ഓര്‍ത്തു നോക്കൂ. കേരളത്തിലെ നിരത്തുകളില്‍ രാവിലെ കുളിച്ച്‌ ഭംഗിയായി നടന്നുപോവുമ്പോള്‍ തുപ്പലില്‍ ചവിട്ടാതെ നടക്കാന്‍ അല്‍പ്പമൊന്നു സൂക്ഷിക്കേണ്ടി വരുന്നു. ഇതു തുപ്പലിന്റെയും ച്യൂയിങ്‌ഗത്തിന്റെയും മാത്രം കാര്യമല്ല. മറ്റൊരാള്‍ക്ക്‌ ബുദ്ധിമുട്ടാണ്ടുക്കുന്ന എല്ലാ ശീലങ്ങളും നാം ഉപേക്ഷിക്കേണ്ടതുണ്ട്‌. ഓഫിസിലും ക്ലാസ്‌മുറിയിലും കടലാസു കഷ്‌ണങ്ങള്‍ അലക്ഷ്യമായി ഉപേക്ഷിക്കുന്നതും തീവണ്ടിയുടെ ചുവരുകളില്‍ അശ്ലീലം കോറി വയ്‌ക്കുന്നതും വരെ ഇത്തരം ദുശ്ശീലങ്ങളുടെ കൂട്ടത്തില്‍പ്പെടും. മറ്റുള്ളവര്‍ക്കു വിഷമമുണ്ടാക്കുന്ന പ്രവൃത്തികളില്‍ നിന്നു മാറിനില്‍ക്കാന്‍ ഏറ്റവും പ്രധാന പ്രേരണ സ്വയം കാണിക്കുന്ന ലളിതവും എന്നാല്‍ അമൂല്യവുമായ ജാഗ്രതയാണ്‌. ഈ ജാഗ്രത സഹജീവിസ്‌നേഹത്തില്‍ നിന്ന്‌ ഉടലെടുക്കുന്നതുമാണ്‌. ദൈവം ചെറിയ നന്മകള്‍ പോലും കാണുന്നു എന്നു മനസ്സിലാക്കുക. വിധിനിര്‍ണയ നാളിലെ അവസ്ഥാവിശേഷം ഖുര്‍ആന്‍ വ്യക്തമാക്കുന്നു:

അണുമണി തൂക്കം നന്മ ചെയ്‌തവന്‍ അതു കാണും; അണുമണി തൂക്കം തിന്മ ചെയ്‌തവന്‍ അതും കാണും.

Tuesday, September 16, 2008

16. റമദാന്‍: വെടി പൊട്ടിക്കുന്നവര്‍ സൂക്ഷിക്കുക

സംസാരത്തിനിടയില്‍ മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ നുണ പറയുന്നവനാരോ, അവനു നാശം! അവനു നാശം! അവനു നാശം! - മുഹമ്മദ്‌ നബി (സ)

കൂട്ടുകൂടിയങ്ങനെ സംസാരിച്ചിരിക്കുന്നത്‌ രസകരം തന്നെ. പലരും ഓഫിസിലെയും കോളേജിലെയും സ്‌കൂളിലെയുമൊക്കെ തിരക്കില്‍ നിന്ന്‌ ആശ്വാസം തേടുന്നതും ഇത്തരം കൂട്ടായ്‌മകളില്‍ത്തന്നെ. രസകരവും വിലപിടിപ്പുമുള്ള കാഴ്‌ചകള്‍, അനുഭവങ്ങള്‍, നിരീക്ഷണങ്ങള്‍, ഭാവിപദ്ധതികള്‍, രാഷ്ട്രീയം ഇങ്ങനെ ഒത്തിരി കാര്യങ്ങളുണ്ടാവും പറയാന്‍. പരസ്‌പരം ഇത്തരത്തില്‍ കാര്യങ്ങള്‍ പങ്കുവയ്‌ക്കുന്നത്‌ ആരോഗ്യകരമായ ശീലം തന്നെ. നിര്‍ദോഷകരമായ ഈ ഒത്തുചേരലുകള്‍ അനാരോഗ്യകരമാക്കുന്നതാണ്‌ രസത്തിനു താങ്ങിവിടുന്ന നുണകള്‍. സംസാരത്തിനിട.ില്‍ മറ്റുള്ളവരെ രസിപ്പിക്കാന്‍ നുണ പറയുന്നവന്‌ നാശമെന്ന്‌ നബി(സ) പ്രസ്‌താവിച്ചിരിക്കുന്നു. അപ്പോള്‍ ഓര്‍ക്കുക; മാനസികോല്ലാസം നല്ലത്‌. പക്ഷേ അത്‌ അതിരുവിടരുത്‌.

15. റമദാന്‍: നിരീക്ഷണങ്ങള്‍ക്കുള്ള മാസം

ലോകത്തിന്റെ ഭംഗി ആസ്വദിക്കുക. മഞ്ഞുതുള്ളികളെയും പുല്‍ക്കൊടികളെയും പൂമ്പാറ്റകളെയും കുറിച്ച്‌ അല്‍ഭുതപ്പെടുക. കുരുവികള്‍ സൂര്യനുദിക്കും മുമ്പ്‌ എഴുന്നേല്‍ക്കുന്നതിനെയും മൂങ്ങകള്‍ രാത്രിയാവാന്‍ കാത്തുനില്‍ക്കുന്നതിനെയും കുറിച്ചു ചിന്തിക്കുക. ഒട്ടകം മരുഭൂമിയിലെ തീക്കാറ്റ്‌ താണ്ടുന്നതും കുഴിയാന ഉറുമ്പുകളെ വീഴ്‌ത്തുന്നതും ശ്രദ്ധിക്കുക. സ്‌ത്രീ-പുരുഷ ബീജങ്ങള്‍ സംയോജിക്കുന്നതും മനുഷ്യശിശു രൂപം കൊള്ളുന്നതും പിന്നീട്‌ അത്‌ ആണോ പെണ്ണോ എന്ന്‌ തീരുമാനിക്കപ്പെടുന്നതും പഠിക്കുക. തികച്ചും വ്യത്യസ്‌തമായ രണ്ടു സമുദ്രജല പ്രവാഹങ്ങള്‍ തമ്മില്‍ കൂടിച്ചേരാതെ ഒഴുകിക്കൊണ്ടിരിക്കുന്നത്‌ മനസ്സിലാക്കുക. അതെ, ഈ ഭമിയുടെയും അതിന്റെ ഓരോ ഘടകത്തെയും എത്ര വിദഗ്‌ധമായാണ്‌ സംവിധാനിച്ചിരിക്കുന്നത്‌ എന്നു നിരീക്ഷിക്കാനും അതില്‍ നിന്നു പാഠമുള്‍ക്കൊള്ളാനും ഈ മാസം ഉപകാരപ്പെടണം. അതില്‍ നിന്ന്‌ ദൈവത്തിന്റെ കരുത്തും സ്‌നേഹവും ബോധ്യപ്പെടണം. അതിനുള്ള ശ്രമങ്ങള്‍ ഈ മാസം തുടങ്ങിവയ്‌ക്കുക.