Monday, September 8, 2008

9. റമദാന്‍: കുടുബബന്ധങ്ങള്‍ ശക്തിപ്പെടുത്തല്‍

കുടുബബന്ധങ്ങള്‍ മുറിച്ചു കളയുന്നവര്‍ക്ക്‌ ഇസ്‌ലാമിന്റെ കീഴിലാണ്‌ തങ്ങളെന്ന്‌ അവകാശപ്പെടാന്‍ കഴിയില്ല.്‌അതേ സമയം, കുടുബബന്ധങ്ങള്‍ ഇണക്കിച്ചേര്‍ക്കുന്നവന്‌ ഇസ്‌ലാം ഉന്നതസ്ഥാനം വാഗ്‌ദാനം ചെയ്‌തിട്ടുമുണ്ട്‌. സൗകര്യങ്ങള്‍ക്കൊന്നും ഒരു കുറവും നമുക്കില്ല. എന്നാല്‍ ഇവയൊക്കെ ക്രിയാത്മകമായി ഉപയോഗിക്കുക എന്നതാണ്‌ പ്രധാനം. ലോകം നമ്മുടെ വിരല്‍ത്തുമ്പിലെത്തുകയും ലോകത്തിന്റെ ഏതുകോണിലുള്ള ആളെയും ഞൊടിയിട കൊണ്ട്‌ ബന്ധപ്പെടാനുള്ള സാഹചര്യമുണ്ടാവുകയും ചെയ്‌തപ്പോള്‍ നമുക്കു പറ്റിയ ദുരന്തമാണ്‌ അടുത്തുള്ളതൊക്കെ ഒരുപാട്‌ അകന്നു പോയി എന്നുള്ളത്‌. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ മകള്‍ എവിടെ പഠിക്കുന്നു എന്നു നമുക്കറിയാം. നല്ലത്‌. എന്നാല്‍ നിങ്ങളുടെ വളരെയൊന്നും ദൂരെയല്ലാത്ത ബന്ധു അതു സ്‌കൂളിലാണ്‌ പഠിക്കുന്നത്‌ എന്നോ, സ്ഥിരമായി സ്‌കൂളില്‍ പോവുന്നുണ്ടോ എന്നോ നിങ്ങള്‍ക്കു പെട്ടെന്ന്‌ പറയാന്‍ കഴിയില്ലെന്നു തീര്‍ച്ച.
നിങ്ങളുടെ പിതാവ്‌ കുറച്ചുദിവസമായി ഒരു കാര്യം നിങ്ങളോടു പറയണമെന്നാഗ്രഹിക്കുന്നു. പക്ഷേ നിങ്ങളെയൊന്ന്‌ ഒറ്റയ്‌ക്ക്‌ കിട്ടുന്നില്ല. നിങ്ങളുടെ സഹോദരി അല്ലെങ്കില്‍ സഹോദരന്‍ തനിക്കുണ്ടായ ഒരനുഭവം നിങ്ങളോടു പറയാന്‍ കൊതിക്കുന്നു. എന്നാല്‍, നിങ്ങള്‍ക്ക്‌ അതൊന്നും അത്ര വലിയ കാര്യമായി തോന്നുകയില്ല എന്ന്‌ അവനോ അവളോ കരുതുന്നു. എല്ലാ ദിവസവും മാതാപിതാക്കളുമായോ സഹോദരങ്ങളുമായോ സംസാരിക്കാനുള്ള വിഷയമൊന്നുമില്ല എന്നു നിങ്ങള്‍ക്കു തോന്നുന്നു- ഈ സാഹചര്യത്തിലൂടെയാണ്‌ നിങ്ങള്‍ കടന്നു പോവുന്നതെങ്കില്‍ നിങ്ങള്‍ കുറേക്കൂടി മെച്ചപ്പെടാനുണ്ട്‌.
നോമ്പുതുറയുടെ ഉദ്ദേശ്യം വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കാനുള്ള വേദിയുണ്ടാക്കലല്ല. സമൃദ്ധമായ ബന്ധങ്ങളുടെ കൂട്ടായ്‌മയാണത്‌. ഒരുമിച്ചിരുന്ന്‌, കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌ത്‌, പരസ്‌പരം അഭിവൃദ്ധിക്കു വേണ്ടി പ്രാര്‍ത്ഥിച്ചു പിരിയുന്നത്‌ എത്ര സന്തോഷകരമായിരിക്കും! കുടുബബന്ധങ്ങള്‍ ശക്തിപ്പെടുത്താനുള്ള സംഗമങ്ങളായി നോമ്പുതുറയുള്‍പ്പെടെയുള്ള ഒത്തുചേരലുകള്‍ മാറണം. അത്‌ സമ്പത്തിന്റെ പ്രദര്‍ശനമല്ല തന്നെ.

No comments: