Monday, September 1, 2008

1. റമദാന്‍: പുണ്യങ്ങളുടെ പൂക്കാലം

മാനവസമൂഹത്തിന്‌ വിമോചനത്തിന്റെ ദിവ്യസന്ദേശം നല്‍കിയ വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസമാണ്‌ റമദാന്‍. ഉദയം മുതല്‍ അസ്‌തമയം വരെ വിശ്വാസികള്‍ അന്നപാനീയങ്ങളെല്ലാം ഉപേക്ഷിച്ച്‌ ദൈവസ്‌മരണയില്‍ മുഴുകി കഴിയുന്നു. രാത്രിയില്‍ പ്രാര്‍ത്ഥനകളുടെ ആവര്‍ത്തികള്‍ വര്‍ധിപ്പിക്കുന്നു.
വെറും പട്ടിണി അല്ലാഹുവിന്‌ ആവശ്യമില്ലെന്ന ഖുര്‍ആന്റെ വ്യക്തമാക്കലിലൂടെ നമുക്ക്‌ മനസ്സിലാക്കാവുന്ന കാര്യം ആത്മാര്‍ത്ഥമായ സമര്‍പ്പണമാണ്‌ സര്‍വശക്തന്‍ വിലമതിക്കുന്നത്‌ എന്നാണ്‌. അല്ലാഹു നിങ്ങളുടെ ഹൃദയത്തിലേക്കാണ്‌ നോക്കുന്നത്‌ എന്ന വാക്യവും ഏറെ ചിന്തനീയമാണ്‌. ഒരു വര്‍ഷത്തിലെ 11 മാസങ്ങള്‍ക്കു വേണ്ട തയ്യാറെടുപ്പും 11 മാസങ്ങളില്‍ നിന്നുള്ള മോചനവുമായി റമദാനിനെ വിശേഷിപ്പിക്കുന്നതും അതുകൊണ്ടു തന്നെ. വിശപ്പ്‌ നല്‍കുന്ന നിയന്ത്രണം ദൈവിക സ്‌മരണയില്‍ ഊതിക്കാച്ചിയെടുക്കുന്നതോടെ വ്രതം വിശ്വാസിയുടെ വിമോചനം തന്നെയായി മാറുന്നു. നോമ്പുകാലത്ത്‌ നന്മകള്‍ക്കു സര്‍വശക്തന്‍ കൂടുതല്‍ പുണ്യം വാഗ്‌ദാനം ചെയ്‌തിരിക്കുന്നു. നേരത്തേ പറഞ്ഞ മോചനവും തയ്യാറെടുപ്പും ഒരാളുടെ ഹൃദയത്തെ എത്ര കണ്ടു ശുദ്ധീകരിക്കുന്നു എന്നതിനുള്ള വ്യക്തമായ തെളിവാണ്‌ ഈ അധികപ്രതിഫലം. അതു കൊണ്ടു തയ്യാറാവുക; പുണ്യങ്ങളുടെ പൂക്കാലത്തിന്റെ ഭംഗിയും സുഗന്ധവും ആസ്വദിക്കാന്‍.

No comments: