Tuesday, September 2, 2008

2. റമദാന്‍: സഹജീവികളോടുള്ള കടമകള്‍ ഓര്‍മപ്പെടുത്തല്‍

കണ്ണുപോയാലെ കണ്ണിന്റെ വിലയറിയൂ എന്നു സാധാരണ പറയാറുണ്ട്‌. സുഭിക്ഷമായ ജീവിതം നയിക്കുന്ന ഒരാള്‍ക്ക്‌ പട്ടിണി കിടക്കുന്ന തന്റെ സഹജീവിയെക്കുറിച്ച്‌ എന്തായിരിക്കും ചിന്തിക്കാനുണ്ടാവുക? പട്ടിണിയും പരിവട്ടവുമായി ജീവിച്ചുവളര്‍ന്ന ഒരാള്‍ ഭാവിയില്‍ വലിയ ഉദ്യോഗസ്ഥനാവുന്നതു സങ്കല്‍പ്പിക്കുക. മറ്റൊരാള്‍ എല്ലാ സൗകര്യവുമനുഭവിച്ച്‌ വളര്‍ന്ന്‌ ഉന്നതസ്ഥാനത്തെത്തുന്നതും സങ്കല്‍പ്പിക്കുക. ആര്‍ക്കായ്രിക്കും കൂടുതല്‍ സഹജീവിസ്‌നേഹം? പട്ടിണിക്കാരന്‌ അയാളുടെ ഔദ്യോഗിക ജീവിതത്തില്‍ പണക്കാരോട്‌ വെറുപ്പുണ്ടാവാന്‍ സാധ്യത വളരെക്കുറവാണ്‌. നേരിയ ബുദ്ധിമുട്ടുകളെക്കുറിച്ചു പോലും വ്യക്തമായ ബോധം ഇയാള്‍ക്കുണ്ടാവും എന്നതു തന്നെ ഇതിനു കാരണം. സമ്പന്നനാവട്ടെ, പല കാര്യങ്ങള്‍ പറഞ്ഞ്‌, സാങ്കേതിക കാരണങ്ങള്‍ അനാവശ്യമായി എടുത്തിട്ട്‌ കാര്യങ്ങള്‍ ഒരു നടയ്‌ക്ക്‌ നടക്കാത്ത അവസ്ഥയുണ്ടാക്കുന്നു. വെള്ളത്തിന്റെ വില ബാത്ത്‌ടബ്ബില്‍ കുളിക്കുന്നയാള്‍ക്കു മനസ്സിലാവണമെങ്കില്‍ ടാങ്കിലെ വെള്ളം തീരണം. ഇതു പോലെത്തന്നെയാണ്‌ ഭക്ഷണത്തിന്റെയും മറ്റു സൗകര്യങ്ങളുടെയും കാര്യം.
വ്രതം ഇക്കാര്യത്തില്‍ മറ്റൊരു സംവിധാനത്തിനും സാധിക്കാത്ത മാറ്റമുണ്ടാക്കുന്നു. സഹജീവികളുടെ ബുദ്ധിമുട്ടുകള്‍ കാണാന്‍ ശ്രമിക്കുകയും അതേക്കുറിച്ച്‌ ചിന്തിക്കുകയും ചെയ്യുന്നു. ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ പ്രഭാതം മുതല്‍ പ്രദോഷം വരെ കഴിച്ചുകൂട്ടുന്നവന്‌ സ്വാഭാവികമായും മറ്റുള്ള കാര്യങ്ങളിലും നിയന്ത്രണമുണ്ടാവുന്നു. അനാവശ്യ പ്രവര്‍ത്തികളില്‍ നിന്ന്‌ അറിയാതെത്തന്നെ ഒരു നിയന്ത്രണം നോമ്പുകാരനുണ്ടാവുന്നു. ഏകനായ ദൈവത്തെ സമരിക്കുകയും സര്‍വവും അവനു മുന്നില്‍ സമര്‍പ്പിക്കുകയും ചെയ്യുന്നതോടെ ഈ നിയന്ത്രണം പൂര്‍ണമാവുന്നു. വിശപ്പുള്ളവനോടു സഹതാപമുണ്ടായാല്‍ത്തന്നെ ലോകത്തെ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമായി. സ്‌നേഹവും സഹാനുഭൂതിയുമുള്ള മനസ്സുകളെ സൃഷ്ടിക്കാനും നിലനിര്‍ത്താനും സര്‍വശ്‌കതനു സമര്‍പ്പിച്ച വ്രതത്തിനു സാധിക്കും.

No comments: