Thursday, September 4, 2008

4. റമദാന്‍: സൗന്ദര്യത്തെക്കുറിച്ച്‌ ബോധവാനാവുക

മനുഷ്യനെ ദൈവം ഏറ്റവും സുന്ദരമായ രൂപത്തിലാണു സൃഷ്ടിച്ചിരിക്കുന്നതെന്ന്‌ വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ഇങ്ങനെ സൃഷ്ടിക്കപ്പെട്ടിട്ടുള്ള മനുഷ്യന്‌ മറ്റു ജീവികള്‍ക്കില്ലാത്ത വിവേചനബുദ്ധി നല്‍കി ദൈവം അനുഗ്രഹിച്ചു. വികാസം പ്രാപിച്ച തലച്ചോറ്‌, പുതിയ മേഖലകള്‍ തേടിപ്പോവാനുള്ള ചിന്താശേഷി എന്നിവ മനുഷ്യന്റെ മാത്രം സവിഷേതകളാണ്‌. ഇനി ആലോചിച്ചു നോക്കൂ. ഇത്രയും അനന്യമായ ഒരു സൃഷ്ടിയായ മുനഷ്യന്‍ ഈ സവിശേഷതകളെ എങ്ങനെയാണ്‌ പ്രയോജനപ്പെടുത്തുന്നത്‌? ദൈവം നിങ്ങള്‍ക്കു മുമ്പില്‍ രണ്ടു വഴികള്‍ കാണിച്ചു തന്നതായി ഇസ്‌ലാം പഠിപ്പിക്കുന്നു. ഭൂരിഭാഗം പേരും തിരഞ്ഞെടുക്കുന്ന വഴി സ്വന്തം കഴിവുകള്‍ ഉപയോഗിച്ച്‌ മറ്റുള്ളവരുടെ മേല്‍ മേല്‍ക്കോയ്‌മ സ്ഥാപിക്കുക എന്നതാണ്‌. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ കൂട്ടത്തില്‍ ഒന്നാമനാവാനുള്ള ധൃതി. എന്നാലോ ഈ ആവേശം ഒരിക്കലും അവസാനിക്കുകയോ അമിതാഗ്രഹങ്ങള്‍ ശമിക്കുകയോ ചെയ്യുന്നില്ല. ഫലത്തില്‍ ശാരീരികമായി മറ്റുള്ളവരെ തോല്‍പ്പിക്കാനായാലും മാനസികമായി അയാള്‍ പരാജയപ്പെടുന്നു. സ്വസ്ഥമായ ജീവിതം എന്നു പറയുന്നത്‌ ഇത്തരക്കാര്‍ക്ക്‌ ഒരു അല്‍ഭുതമായി തോന്നും.ഇനി രണ്ടാമത്തെ വഴിയിലൂടെ കടന്നുപോവുന്നവരെ നോക്കുക. മറ്റുള്ളവരുടെ സുഖ ദുഃഖങ്ങളില്‍ പങ്കാളികളാവുകയും ഒരു പുഞ്ചിരിയില്‍ പോലും നന്മയുണ്ടെന്നും തിരിച്ചറിയുകയും ചെയ്യുന്നവരാണവര്‍. ഇത്തരക്കാര്‍ക്ക്‌ ഒരിക്കലും അവസാനിക്കാത്ത സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാവില്ല. അതു കൊണ്ട്‌ അവര്‍ക്ക്‌ ഉള്ളു തുറന്നു സംസാരിക്കാനും മറയില്ലാതെ സംസാരിക്കാനും മാതൃകാപരമായി ജീവിക്കാനും കഴിയും. വഴിയില്‍ ഒരു മുള്ളു കണ്ടാല്‍ അതു മാറ്റിയിടണമെന്ന പ്രവാചകവചനം തീരെച്ചെറിയ കാര്യങ്ങളില്‍ പോലും ഒരു വിശ്വാസി കാണിക്കേണ്ട സൂക്ഷ്‌മതയും അയാള്‍ അനുവര്‍ത്തിക്കേണ്ട ഗുണകാംക്ഷയും വ്യക്തമാക്കുന്നു. വ്യക്തമായി നന്മയുടെ പക്ഷക്കാരനായാല്‍ മാത്രമേ ദൈവത്തോട്‌ അടുത്തു നില്‍ക്കുന്നയാളാവാന്‍ നമുക്കു സാധിക്കൂ. അപ്പോള്‍ നമുക്കു നല്‍കിയിട്ടുള്ള ശാരീരിക മാനസിക സൗന്ദര്യങ്ങള്‍ നന്മയുടെ വഴിയെ യാത്ര ചെയ്യാനുള്ളതാണ്‌. തെറ്റായ ഒരു ചെറിയ പ്രവൃത്തി മറ്റനേകം തെറ്റുകള്‍ സൃഷ്ടിക്കുന്നു എന്ന ബോധം എപ്പോഴുമുണ്ടായിരിക്കണം. അങ്ങനെ നമ്മുടെ സൗന്ദര്യത്തെ അല്ലെങ്കില്‍ ജീവിതത്തെ നാം തന്നെ അര്‍ത്ഥവത്താക്കണം. നേരിയ പാളിച്ചകളില്‍ നിന്നുപോലും സൂക്ഷ്‌മത പാലിക്കേണ്ടതുണ്ട്‌ എന്ന്‌ വ്രതമനുഷ്‌ഠിക്കുന്ന ഒരാള്‍ക്കു സ്വയം തോന്നുന്നു. ഇത്തരത്തില്‍ കാണിക്കുന്ന ജാഗ്രത ജീവിത്തിലുടനീളം മേല്‍പ്പറഞ്ഞ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ അയാളെ സഹായിക്കുകയും ചെയ്യുന്നു.

No comments: