Thursday, September 11, 2008

12. റമദാന്‍: കണ്ണീരൊപ്പുക, കൈത്താങ്ങാവുക

നിങ്ങള്‍ എങ്ങനെ ഇത്ര ഉയര്‍ന്ന നിലയിലെത്തി? നിങ്ങളുടെ ജീവിത്തില്‍ ആരുടെയും ഉപകാരം നിങ്ങള്‍ പ്രയോജനപ്പെടുത്തിയിട്ടില്ലേ? ഉണ്ടെങ്കില്‍ സമൂഹത്തിന്‌ അത്‌ ഏതെങ്കിലും വിധത്തില്‍ തിരിച്ചുനല്‍കാന്‍ നിങ്ങള്‍ ബാധ്യസ്ഥനാണ്‌. ഇനി ഒരു സഹായവും സ്വീകരിച്ചിട്ടില്ല എന്നാണ്‌ നിങ്ങളുടെ ഉത്തരമെങ്കില്‍ ആ ഉത്തരം തന്നെ തെറ്റാണ്‌. പണത്തിനു മൂല്യമുണ്ടെങ്കിലും അതില്‍ ഒതുങ്ങുന്നതല്ല നിങ്ങള്‍ക്കു ലഭിച്ച സേവനത്തിന്റെയോ സഹായത്തിന്റെയോ മൂല്യം. മറ്റുള്ളവരുടെ വേദനകള്‍ പങ്കുവയ്‌ക്കാന്‍, അവര്‍ക്കു സഹായമെത്തിക്കാന്‍ തയ്യാറാവുക. സമൂഹജീവിയെന്ന നിങ്ങളുടെ അസ്ഥിത്വത്തിന്‌ അര്‍ത്ഥമുണ്ടാവട്ടെ. റമദാനില്‍ ദാനധര്‍മങ്ങള്‍ വര്‍ധിപ്പിക്കാനും തുടര്‍ന്നുള്ള ജീവിതത്തില്‍ അത്‌ മുടക്കംവരാതെ പാലിക്കാനും ഇസ്‌ലാം പഠിപ്പിക്കുന്നു. അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറു നിറച്ചുണ്ണുന്നവന്‍ വിശ്വാസികളില്‍പ്പെട്ടവനല്ല എന്ന പ്രവാചകന്റെ പ്രസ്‌താവന ഓര്‍ക്കുക. ഇതു കേവലം ഭക്ഷ്യവസ്‌തുക്കളുടെ മാത്രം കാര്യമല്ല. ബുദ്ധിമുട്ടനുഭവിക്കുന്നവരോട്‌ സഹതാപമുണ്ട്‌ എന്നാണു നിങ്ങളുടെ മനസ്സു പറയുന്നതെങ്കില്‍ അതു നന്ന്‌. എന്നാല്‍ സഹതാപം മാത്രമുണ്ടായാല്‍ വിശപ്പും ബുദ്ധിമുട്ടുകളും മാറില്ലല്ലോ. അവര്‍ക്കു വേണ്ടി എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്നു ചിന്തിക്കുകയും കഴിയുമെങ്കില്‍ ഒരു കൂട്ടായ്‌മയിലൂടെ അതിനു പരിഹാരം കണ്ടെത്തുകയും ചെയ്യണം. വിശ്വാസികള്‍ക്ക്‌ ധനം സമ്പാദിച്ചു സമ്പാദിച്ചു കൂട്ടിവയ്‌ക്കാന്‍ അധികാരമില്ല തന്നെ! അതു കൊണ്ടാണല്ലോ അണിയാതെ എടുത്തുവയ്‌ക്കുന്ന ആഭരണങ്ങള്‍ക്ക്‌ ഇസ്‌ലാം സക്കാത്ത്‌ (നിര്‍ബന്ധ ദാനം) ഏര്‍പ്പെടുത്തിയത്‌. പണം എണ്ണി തിട്ടപ്പെടുത്തലായിരുന്നല്ലോ അവരുടെ ജോലിനിങ്ങളുടെ ധനം കെട്ടിവയ്‌ക്കാതെ യഥോചിതം ചെലവഴിക്കാന്‍ ആഹ്വാനമേകുന്നുഅനാഥകളെയും അഗതികളെയും അവര്‍ സംരക്ഷക്കുന്നില്ലഎന്നിങ്ങനെ അര്‍ത്ഥം വരുന്ന ഖുര്‍ആന്‍ വചനങ്ങള്‍ ഓര്‍ക്കുക. നമ്മുടെ പങ്ക്‌ നാം തന്നെ നല്‍കേണ്ടതുണ്ട്‌.

1 comment:

mubah said...

ഓരോ പോസ്‌റ്റും പ്രസക്തമാണ്‌. വിശ്വാസിയുടെ ശ്രദ്ധയെത്തേണ്ട വിഷയങ്ങളാണ്‌. ലളിതമായ അവതരണവും. അല്ലാഹു സ്വീകരിക്കട്ടെ! ജീവിതത്തില്‍ പകര്‍ത്താന്‍ നമുക്കാവട്ടെ... പ്രാര്‍ഥനയോടെ..