Friday, September 19, 2008

20. റമദാന്‍: മാതാവിനെ വിളിച്ചോ?

നിങ്ങള്‍ ജനിക്കുന്നതിനു മുമ്പേ നിങ്ങളുടെ ആശ്രിതത്വം തുടങ്ങുന്നു. മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ സുരക്ഷിതരായിരുന്നു നിങ്ങള്‍. ലോകത്ത്‌ ജീവിത്തില്‍ അനുഭവിക്കേണ്ടി വരുന്ന ഏറ്റവും കടുത്ത വേദന സഹിച്ച്‌ പത്തുമാസങ്ങള്‍ക്കു ശേഷം നിങ്ങളെ അവര്‍ പ്രസവിച്ചു. പുതിയ ലോകക്രമത്തോട്‌ ഇഴുകിച്ചേരും വരെ നിങ്ങളെ നോക്കിവളര്‍ത്തി. മരിക്കും വരെ, നിങ്ങളാണ്‌ ആദ്യം മരിക്കുന്നതെങ്കില്‍ അതിനു ശേഷവും നിങ്ങളെക്കുറിച്ചോര്‍ത്ത്‌ ജീവിക്കുന്നു. ഈ സ്‌നേഹവും കടപ്പാടും നിങ്ങള്‍ എങ്ങനെയാണ്‌ തിരിച്ചുവീട്ടുന്നത്‌? മാതാപിതാക്കളുടെ കാലടിയിലത്രെ സ്വര്‍ഗം എന്ന നബിവചനം ഓര്‍ക്കുക. മാതാപിതാക്കളുടെ തീരെച്ചെറിയ കാര്യങ്ങള്‍ പോലും അന്വേഷിക്കുകയും അതിനു വേണ്ട പരിഹാരങ്ങള്‍ ചെയ്യുകയും വേണം. ദിവസവും അവരോടു സംസാരിക്കണം. അവരുടെ കൈ പിടിച്ച്‌ സ്‌നേഹത്തോടെ അവരോടൊപ്പമിരിക്കണം. നിങ്ങള്‍ക്കും കുഞ്ഞുങ്ങളുണ്ട്‌ അല്ലെങ്കില്‍ ഉണ്ടാവും എന്ന കാര്യംകൂടി ഓര്‍ക്കണം. കഴിഞ്ഞ തവണ ഭക്ഷണം കഴിക്കുമ്പോള്‍ മാതാപിതാക്കള്‍ ഒപ്പമുണ്ടായിരുന്നോ? റമദാനില്‍ അത്താഴം കഴിക്കാനെണീക്കുമ്പോള്‍ അവരെക്കൂടി വിളിക്കുക. ആ ശീലമില്ലെങ്കില്‍ പുതിയ തുടക്കമാവട്ടെ ഈ റമദാന്‍.

No comments: