Sunday, September 7, 2008

6. റമദാന്‍: ജീവിതം പുതുക്കിപ്പണിയുക

കാലം തന്നെ സാക്ഷി! മനുഷ്യര്‍ തീരാനഷ്ടത്തിലാണ്‌. സത്യത്തില്‍ വിശ്വസിക്കുകയും സല്‍കര്‍മമനുഷ്‌ഠിക്കുകയും സത്യം കൊണ്ടും സഹനം കൊണ്ടും പരസ്‌പരം ഉപദേശിക്കുകയും ചെയ്‌തവരൊഴികെ -വിശുദ്ധ ഖുര്‍ആന്‍ 103.


ദൈവഹിതത്തിനനുസൃതമായി ലോകത്തിന്റെ നന്‍മയ്‌്‌ക്കു വേണ്ടി എങ്ങനെയാണ്‌ മനുഷ്യന്‍ ഭൂമിയില്‍ അധിവസിക്കേണ്ടത്‌ എന്നു വ്യക്തമാക്കുന്ന മനോഹരവും അര്‍ത്ഥഗര്‍ഭവുമായ ഖുര്‍ആന്റെ അധ്യായമാണിത്‌. സത്യമെന്തെന്നു ഗ്രഹിക്കുകയാണ്‌ ജീവിതവിജയത്തിന്‌ വേണ്ട അടിത്തറ എന്നു ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. യഥാര്‍ത്ഥ വിശ്വാസിയാവുക എന്നതാണ്‌ പരമപ്രധാനം. വിശ്വാസത്തിനനുസരിച്ചായിരിക്കുമല്ലോ ഒരാളുടെ ജീവിതവും പ്രവര്‍ത്തനപദ്ധതിയുമൊക്കെ. സല്‍കര്‍മനിബദ്ധമായ വഴിയിലൂടെ വേണം ജീവിതത്തെ മുന്നോട്ടു കൊണ്ടുപോവാന്‍. ഇതു മാത്രം മതിയോ? പോരാ. സഹജീവികളെക്കൂടി നന്മയിലേക്കു നയിക്കണം. അനശ്വരമായ സത്യമെന്തെന്ന്‌ അവരെക്കൂടി ബോധ്യപ്പെടുത്തണം. ജീവിതത്തിന്റെ സര്‍വമേഖലകളിലും ദൈവികമായ സാക്ഷ്യം കാത്തുസൂക്ഷിക്കാന്‍ പരസ്‌പരം ആത്മാര്‍ത്ഥമായി ഉപദേശിക്കുകയും വേണം. പരസ്‌പരം ജീവിത്തിന്റെയും ആദര്‍ശത്തിന്റെയും വിശുദ്ധി കാത്തുസൂക്ഷിക്കായി ആഗ്രഹിക്കുകയും അതിനു വേണ്ടി സഹായിക്കുകയും വേണം.
'കാലം തന്നെ സാക്ഷി' എന്ന മനോഹരമായ പ്രസ്‌താവനയിലൂടെ അല്ലാഹു വ്യക്തമാക്കുന്നത്‌ കഴിഞ്ഞ കാലം ഇക്കാര്യങ്ങളിലൊക്കെ എങ്ങനെ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു എന്നാത്രെ! രാജാക്കന്‍മാര്‍, ശില്‍പ്പികള്‍, കച്ചവടക്കാര്‍ ഇങ്ങനെ പ്രാഗല്‍ഭ്യം തെളിയിച്ചവരും അല്ലാത്തവരുമായി നിരവധി ഗോത്രങ്ങള്‍, ചരിത്രപഥങ്ങള്‍ കടന്നുപോയി. പലരും നന്‍മയുടെ നിര്‍ദേശങ്ങളെ അവഗണിക്കുകയും അക്രമം പ്രവര്‍ത്തിക്കുകയും ചെയ്‌തു. അവര്‍ക്ക്‌ അല്ലാഹു അതിന്‌ അര്‍ഹമായ തിരിച്ചടി നല്‍കുകയും ചെയ്‌തു. ഇത്തരത്തില്‍ അതിക്രമം പ്രവര്‍ത്തിച്ചാല്‍ 'നിങ്ങളേക്കാള്‍ മെച്ചപ്പെട്ട ജനതയെ' ഭൂമിയില്‍ അവതരിപ്പിക്കുമെന്ന്‌ സര്‍വശക്തന്‍ പ്രഖ്യാപിച്ചിരിക്കുന്നതും അത്യന്തം ചിന്തനീയമാണ്‌. സത്യം ഗ്രഹിക്കാനും സഹനം പാലിക്കാനുമുള്ള നിമിത്തമായിരിക്കണം ഓരോ റമദാനും.

No comments: